തത്സമയം ഒരു പോസ്റ്റ്മോർട്ടം
മച്ചിലെ ശീലാന്തിയിൽ പിഞ്ചിമുറിഞ്ഞ്
ഒരു കയർ തൂങ്ങിനിൽക്കുന്നു,
മരിച്ച് മരവിച്ച ശരീരം
പുതച്ച് നിലത്ത്കിടക്കുന്നു,
ആയിരം കണ്ണുകൾ ജനാലയിലൂടെ
എത്തിനോക്കുന്നു,
എത്തിനോക്കുന്നു,
ഈച്ചകൾ നാസാരന്ധ്രത്തിലൂടെ
കയറിയിറങ്ങുന്നു,
വിടർന്നകണ്ണുകളിലേക്ക് നേക്കി ഒരാൾ ചോദിച്ചു
ബീഡിയുണ്ടോ സഖാവേ ഒരു
തീപ്പട്ടിയെടുക്കുവാൻ.
ചോരപറ്റിയ ചിലരുടെ കാൽപ്പാടുകൾ
മുറിയിലൂടെ അകത്തേക്കും പുറത്തേക്കും,
കീറിമുറിച്ച് കൊടുത്ത
കരിന്തുണിക്കഷണങ്ങളിലൂടെ
മുഖംതാഴ്ത്തിനിന്ന് സമകാലീകർ,
ചുവന്ന കണ്ണുള്ള വണ്ടിയിലേക്ക്
പായയിൽ പൊതിഞ്ഞുകെട്ടിയ ശരീരം,
വേർപാടിന്റെ അവസാന നിമിഷങ്ങളിൽ
ഒന്നും പറയാതെ ദേഹം പുറത്തേക്ക്,
ശരീരം തിരികെയെത്തുംമുൻപ്
ആള്‍ക്കൂട്ടം പോസ്റ്റ്മോർട്ടം ചെയ്തിരുന്നു.
കറുത്തപുകചുറ്റുപാടും നിറഞ്ഞു,
നാറിത്തുടങ്ങിയ ജീവിതത്തിനുചുറ്റും
മൂക്കുപൊത്തി ചിലർ മരണം കാത്ത്,
കല്ലറകളിലെ വിടവുകളിലൂടെ
ആത്മാക്കൾ ജീവിക്കുന്നവരുടെചോരവലിക്കുന്നു,
ദാഹപരവശരായി ജീവിക്കുന്നവരുടെ
തേങ്ങലുകൾ
മൺകലങ്ങളിൽ പട്ടിൽ പൊതിഞ്ഞ്
സൂക്ഷിക്കുന്നു.
കുട്ടികൾ മുണ്ടിൻതലപ്പത്തുതൂങ്ങി
വിശക്കുന്നതായി പലരോടും പറഞ്ഞു,
വെളുക്കുംവരെ വിഴുപ്പലക്കുകയായിരുന്നു
പലരും,
പലരും,
ഒടുവിൽ റിപ്പോർട്ട് വന്നു,
അയാള്‍ മരിച്ചിട്ടില്ല,
പോസ്റ്റ്മോർട്ടം നടത്തിയവർ
റിപ്പോർട്ട് വ്യാജമെന്നുപറഞ്ഞു.
സമകാലിക പ്രശ്നങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു നല്ല കവിത
ReplyDeleteഇനിയല്ലേ അയാൾ(ളെ) മരിക്കാൻ(കൊല്ലാൻ) പോകുന്നത്..ഹ...ഹ...ഹ..
ReplyDeleteശുഭാശംസകൾ.....
പോസ്റ്റ് മോര്‍ട്ടം ചിലര്‍ക്ക് പെട്ടെന്നാണ്
ReplyDeleteഇഷ്ടപ്പെട്ടു ...........ആശംസകള്‍ ; വീണ്ടും എഴുതുക
ReplyDelete